നാദാപുരം: ( nadapuram.truevisionnews.com ) തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങൾ മറികടന്ന് വാർഡ് വിഭജനം നടത്തിയ എടച്ചേരി ഗ്രാമ പഞ്ചായത്തിൽ ഇടതുപക്ഷം ജനങ്ങളോട് കടുത്ത വെല്ലുവിളിയാണ് നടത്തിയിരിക്കുന്നതെന്ന് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ ഇടതുപക്ഷം ഭരിക്കുന്ന എടച്ചേരി പഞ്ചായത്തിൽ ഭരണ വിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ വോട്ടർ പട്ടിക അട്ടിമറിയിലൂടെ വീണ്ടും അധികാരത്തിൽ എത്താനാണ് ഇവർ ശ്രമിക്കുന്നത്.
അതിന്റെ ഭാഗമായാണ് നിലവിലുള്ള വാർഡുകളെ കഷ്ണം കഷ്ണമായി മുറിച്ച് എല്ലാവിധ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയിരിക്കുന്നത്. പുതിയ പതിനാറാം വാർഡ് രണ്ട് ദേശങ്ങളും രണ്ട് പോസ്റ്റ് ഓഫീസും ഉൾക്കൊള്ളുന്നതാണ്. എടച്ചേരി ദേശത്തിന് പുറമേ വേങ്ങോളി ദേശവും ഈ വാർഡിൽ വരുന്നുണ്ട്. മാത്രവുമല്ല, എടച്ചേരി പോസ്റ്റ് ഓഫീസും എടച്ചേരി നോർത്ത് പോസ്റ്റ് ഓഫീസും ഇതേ വാർഡിൽ ആണ് വരുന്നത്.
എടച്ചേരി ടൗണിൽ പ്രവർത്തിക്കുന്ന നരിക്കുന്ന് യു പി സ്കൂൾ കെട്ടിടം രണ്ടു വാർഡുകളിൽ ആയാണ് പട്ടികയിൽ കാണുന്നത്. ഒരു സ്കൂൾ കെട്ടിടം എങ്ങനെ രണ്ടു വാർഡുകളിൽ വന്നു എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുകയാണ്. കെട്ടിടത്തിന്റെ ഒരു ഭാഗം പതിമൂന്നാം വാർഡിലും മറ്റൊരു ഭാഗം പതിനാറാം വാർഡിലുമായാണ് കാണുന്നത്. ഇത് വലിയ വിരോധാഭാസമാണ്.
നേരത്തെ, വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന സമയത്ത് ഇവിടെ ജൂനിയർ സൂപ്രണ്ട് ആയിരുന്ന മനോജ് എന്ന സിപിഎം പ്രവർത്തകനാണ് പാർട്ടിയുടെ താല്പര്യം പ്രകാരം ഇതൊക്കെ ചെയ്തു കൂട്ടിയത്. ഇദ്ദേഹത്തെ വാണിമേൽ പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയിരുന്നെങ്കിലും ഇപ്പോൾ വോട്ടർ പട്ടികയിൽ വീണ്ടും പേര് ചേർക്കാൻ അവസരം വന്നതോടെ ഇദ്ദേഹത്തെ എടച്ചേരിയിലേക്ക് തന്നെ കൊണ്ടുവന്നിരിക്കുകയാണ്.

തികച്ചും അശാസ്ത്രീയമായ ഈ വാർഡ് വിഭജനം ജനങ്ങളെ മൊത്തം അസ്വസ്ഥരാക്കിയിട്ടുണ്ട്. അതു കൊണ്ടുതന്നെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കനത്ത പ്രഹരം ഉണ്ടാകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. മാനദണ്ഡം മറികടന്നു കൊണ്ടുള്ള വാർഡ് വിഭജനത്തിനെതിരെ ഉന്നത കേന്ദ്രങ്ങളിൽ യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.
നിയമ പോരാട്ടം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ ചുണ്ടയിൽ മുഹമ്മദ്, കൺവീനർ എം കെ പ്രേംദാസ്, മറ്റു ഭാരവാഹികളായ ടി കെ അഹമ്മദ് മാസ്റ്റർ,, യു പി മൂസ മാസ്റ്റർ, കെ പവിത്രൻ മാസ്റ്റർ, ബഷീർ മാസ്റ്റർ എടച്ചേരി, മഠത്തിൽ നാസർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Ward division in Edachari; Left is challenging the people UDF leaders











































