എടച്ചേരി: (nadapuram.truevisionnews.com) വേനൽ കടുക്കുമ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുന്ന എടച്ചേരിയിലെ ഗ്രാമീണ ജനതയ്ക്ക് തിരിച്ചടിയായി ജൽ ജീവൻ പദ്ധതിയുടെ മെല്ലെപ്പോക്ക്.
രണ്ടര വർഷം മുമ്പ് വലിയ പ്രതീക്ഷകളോടെ ആരംഭിച്ച പദ്ധതി ലക്ഷ്യത്തിലെത്താത്തത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പല വീടുകളിലും മീറ്ററുകളും ടാപ്പുകളും സ്ഥാപിച്ചതല്ലാതെ ഇതുവരെ തുള്ളിവെള്ളം പോലും എത്തിയിട്ടില്ല.
പഞ്ചായാത്തിലെ പൊതുകിണറുകൾ പലതും ജലനിധിക്കായി കൈമാറിയെങ്കിലും അവയിൽ ഭൂരിഭാഗവും ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി എന്ന നിലയിൽ സൗജന്യ കണക്ഷനും കുറഞ്ഞ നിരക്കും വാഗ്ദാനം ചെയ്തതോടെ മുഴുവൻ കുടുംബങ്ങളും പദ്ധതിയിൽ പങ്കാളികളായിരുന്നു.
പൈപ്പുകൾ സ്ഥാപിക്കുന്നതിനായി റോഡുകൾ വെട്ടിപ്പൊളിച്ചതോടെ ഗതാഗതം ദുഷ്കരമായെങ്കിലും, വേനലിൽ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ ഈ ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു.

എന്നാൽ പൈപ്പിട്ട കുഴികൾ കൃത്യമായി മൂടുകയോ റോഡുകൾ പുനരുദ്ധരിക്കുകയോ ചെയ്യാത്തത് ഇപ്പോൾ അധികയാതനയായി മാറിയിരിക്കുകയാണ്. കേരളത്തിലുടനീളം കരാറുകാർക്ക് ലഭിക്കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക വൈകുന്നതാണ് പ്രവൃത്തികൾ തടസ്സപ്പെടാൻ കാരണമെന്നാണ് സൂചന.
കുടിശ്ശിക ലഭിക്കാത്തതിനാൽ പല കരാറുകാരും പണി ഉപേക്ഷിച്ചു പോകുന്നതും പദ്ധതിയെ അനിശ്ചിതത്വത്തിലാക്കുന്നു. നിലവിൽ തലായി, മുതുവടത്തൂർ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികൾ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളമാണ് നാട്ടുകാർക്ക് ഏക ആശ്രയം.
അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ കുടിവെള്ള ക്ഷാമം അതീവ ഗുരുതരമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Jal Jeevan project in Edachery is halfway completed.












































