നാദാപുരം: (nadapuram.truevisionnews.com) മേടചൂടിൻ്റെ തളർച്ചയൊന്നും ഈ കുട്ടി കച്ചവടക്കാർക്കില്ല. വേനലവധിയിൽ നാടെങ്ങും കുട്ടികളുടെ കൊച്ചു വ്യാപാര കേന്ദ്രങ്ങൾ സജീവം. നാടും നഗരവും തെരഞ്ഞെടുപ്പ് ചൂടിൽ വിയർക്കുമ്പോൾ ഗ്രാമവീഥികളിലും കവലകളും വീട്ടു പറമ്പുകളിലും ഇടവഴികളിലും കുട്ടികൾ കച്ചവട തിരക്കിലാണ്.
അഞ്ഞൂറ് മുതൽ അയ്യായിരം രൂപ വരെ മുതൽ മുടക്കി കച്ചവടം ചെയ്യുന്നവരാണ് ഏറെയും. ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും കച്ചവടക്കാരുണ്ട്. കുട്ടികളുടെ കച്ചവടത്തിൽ നാടൻ വിഭവങ്ങളാണ് ഏറെയും എന്നത് ശ്രദ്ധേയമാണ്.
മോരും വെള്ളവും സർബത്തും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും കൂടാതെ മധുര മിഠായികളും വില്പനയ്ക്കുണ്ട്. ആയിരം രൂപയുടെ വരെ കച്ചവടം നടക്കാറുണ്ടെന്ന് നാദാപുരം കക്കംവെള്ളിയിലെ കൊച്ചു വ്യാപാരി താഹ മുഹമ്മദ് ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.
കുട്ടികളിലെ സമ്പാദ്യശീലവും അച്ചടക്കവും വളർത്തുന്നതിനാൽ കുട്ടികച്ചവടത്തെ രക്ഷിതാക്കൾ പലരും നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്തായാലും മൊബൈലിൽ കണ്ണും നട്ടിരിക്കുന്നില്ല എന്നതും വലിയ ആശ്വാസം.

Children's mini-markets across the country during the summer holidays








































